യു.ജി.സിയുടെ പുതിയ കരടുചട്ടം പ്രകാരം കോളേജ് അധ്യാപകരാവാൻ ഇനി പി.ജി പഠനം നിർബന്ധമല്ല. നാലുവർഷ ബിരുദത്തിൽ 75% മാർക്ക് ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് പി.എച്ച്.ഡിക്ക് ചേരാം എന്നാണ് പുതിയ വ്യവസ്ഥ. ഇതോടെ ഉന്നത വിദ്യാഭ്യാസത്തിൽ പി.ജിയുടെ പ്രാധാന്യം ഇല്ലാതാവും. ‘ഓണേഴ്സ് വിത്ത് റിസർച്ച് ‘എന്ന പേരിൽ നാലുവർഷം ബിരുദമുണ്ട്. മൂന്നുവർഷത്തെ ഡിഗ്രി പഠനത്തിനുശേഷം ഗവേഷണത്തിൽ ആഭിമുഖ്യമുള്ളവർക്ക് നാലാം വർഷം ഈ കോഴ്സ് തിരഞ്ഞെടുക്കാം. 75% മാർക്കോടെ ഓണേഴ്സ് വിത്ത് റിസർച്ച് വിജയിക്കുന്നവർക്ക് നേരിട്ട് പി.എച്ച്.ഡിക്ക് ചേരാം. അതത് സർവകലാശാലയുടെ പ്രവേശന പരീക്ഷ എഴുതിയാൽ മതി. നാലുവർഷം ബിരുദം കഴിഞ്ഞാൽ നെറ്റ് യോഗ്യത നേടാം. പക്ഷേ അവർക്ക് കോളേജ് അധ്യാപകരാവാൻ യോഗ്യത ഉണ്ടാവില്ല. അതേസമയം ഈ നെറ്റ് യോഗ്യത ഉപയോഗപ്പെടുത്തി പി.എച്ച്.ഡി പ്രവേശനം സാധ്യമാക്കാം. അവർ സർവ്വകലാശാലകളുടെ പി.എച്ച്.ഡി പ്രവേശന പരീക്ഷ എഴുതേണ്ടി വരില്ല. ഇതുവരെ പിജി പൂർത്തിയാക്കിയ ശേഷം മാത്രമാണ് നെറ്റോ പി എച്ച് ഡിയോ എടുത്ത് ആളുകൾ കോളേജ് അധ്യാപകർ ആയിരുന്നത്. നിലവിലെ പുത്തൻ വ്യവസ്ഥ പ്രകാരം ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ, മറ്റു ജോലികൾക്കോ പി.ജി യോഗ്യതയാണെങ്കിൽ മാത്രമേ അത് പഠിക്കേണ്ടതുള്ളൂ. നിലവിൽ പി.ജി പാഠ്യപദ്ധതി പരിഷ്കരിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ. പി.ജി കോഴ്സുകൾ കൂടുതൽ തൊഴിലധിഷ്ഠിതമാക്കാൻ ആണ് നിലവിലെ തീരുമാനം.
കോളേജ് അധ്യാപകരാവാൻ ഇനി പി.ജി പഠനം നിർബന്ധമില്ലെന്ന് യു.ജി.സി തീരുമാനം
